ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള ആദായത്തിന് 30% നികുതി; അറിയേണ്ട കാര്യങ്ങള്‍

Samayam Malayalam | Updated: 1 Feb 2022, 2:25 pm
Subscribe

നിലവിലെ പ്രഖ്യാപനങ്ങള്‍ ഇടപാട് വിവരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നു മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കി. സമ്മാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദേശം അല്‍പ്പം കഠിനമായാണ് വിലയിരുത്തുന്നത്.

(ഫോട്ടോസ്- Samayam Malayalam)
ഏറെകാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ക്രിപ്റ്റോകറന്‍സികള്‍ പോലുള്ള വെര്‍ച്വല്‍ അസ്തികള്‍ക്കുള്ള നികുതി ബാധ്യതകളിലേക്ക് ബജറ്റ് വെളിച്ചം വീശിയിരിക്കുകയാണ്. എന്നാല്‍ മേഖലയ്ക്കു ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇനിയും അവ്യക്തത തുടരുകയാണ്. അതേസമയം നിരോധനമല്ല രാജ്യം ലക്ഷ്യമിടുന്നതെന്ന കാര്യത്തില്‍ ബജറ്റോടെ തീരുമാനമായി. ഡിജിറ്റല്‍ അസറ്റില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ബാധ്യതയാകും ഉണ്ടാകുക. ഡിജിറ്റല്‍ ആസ്തികളുടെ ക്രയവിക്രയങ്ങള്‍ക്ക് ഈ നികുതി ബാധകമായിരിക്കും.

Also Read: റിക്കറിങ് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി എസ്.ബി.ഐ.

കിഴിവുകളും ഇളവുകളും അനുവദനീയമല്ല. ഇത്തരം ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം മറ്റേതെങ്കിലും വരുമാനത്തില്‍ നിന്ന് നികത്താനും കഴിയില്ല. അത്തരം ഇടപാടുകള്‍ക്ക് ഉറവിടത്തില്‍ ഒരു ശതമാനം നികുതി ചുമത്തും. സമ്മാനമായി ഇത്തരം ആസ്തികള്‍ കൈമാറിയാലും നികുതി ബാധകമായിരിക്കും. സമ്മാനം കൈപ്പറ്റുന്ന വ്യക്തിക്കാകും നികുതി ബാധ്യത. ചുരുക്കത്തില്‍, ഹ്രസ്വകാല അല്ലെങ്കില്‍ ദീര്‍ഘകാല ഹോള്‍ഡിങ്ങുകള്‍ പരിഗണിക്കാതെ ഡിജിറ്റല്‍ അസറ്റ് നേട്ടത്തിന് 30 ശതമാനം നികുതി ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

  1. ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് മനസിലാക്കേണ്ടത് എന്ത്?
    നിങ്ങള്‍ ക്രിപ്റ്റോകറന്‍സികള്‍ കൈവശം വയ്ക്കുകയാണെങ്കില്‍, അത്തരം നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി നല്‍കേണ്ടി വരും. വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു വാലറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് വെര്‍ച്വല്‍ ആസ്തികള്‍ സമ്മാനമായും കൈമാറാനാകുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് ട്രേഡ് ചെയ്യുന്ന നിക്ഷേപകര്‍ നേട്ടമാണെങ്കിലും നഷ്ടമാണെങ്കിലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ നിക്ഷേപകരും തങ്ങളുടെ ലാഭത്തിന്റെ ഒരു ഭാഗം നികുതിയായി സര്‍ക്കാരിന് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് 30 ശതമാനം നികുതി നിശ്ചയിച്ചിരിക്കുന്നതെന്ന് ക്രിപ്റ്റോ വിദഗ്ധനും ക്രിപ്റ്റോടാക്സ് സി.ഇ.ഒയുമായ അഭിനവ് സൂമേനി വ്യക്തമാക്കി.
  2. നികുതി വ്യവസ്ഥയെ എങ്ങനെ വിലയിരുത്താം
    അവതരിപ്പിച്ച നികുതി വ്യവസ്ഥ തികച്ചും വിപണികള്‍ക്കു വെല്ലുവിളിയാണ്. മേഖല പ്രതീക്ഷിച്ചതിന് അനുസൃതമല്ല പ്രഖ്യാപനം. 30 ശതമാനം നികുതി നിരക്ക്, നഷ്ടങ്ങള്‍ക്കുള്ള നിയന്ത്രണം, ഇടപാട് ചെലവുകള്‍ക്ക് കിഴിവ് ഇല്ലെന്നതും നിലവിലുള്ള മറ്റു വരുമാനം അല്ലെങ്കില്‍ മൂലധന നേട്ട നികുതി തത്വങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. നിലവിലെ പ്രഖ്യാപനങ്ങള്‍ ഇടപാട് വിവരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നു മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കി. സമ്മാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദേശം അല്‍പ്പം കഠിനമായാണ് വിലയിരുത്തുന്നത്.
  3. ഒരു ബദൽ നിക്ഷേപ മാർഗം മാത്രം
    വെര്‍ച്വല്‍ അസറ്റുകളുടെ നികുതി വ്യക്തമായി നിര്‍വചിക്കപ്പെട്ടുവെന്നതാണ് ബജറ്റിന്റെ ഹൈലൈറ്റ്. ശിതകാല സമ്മേളനത്തില്‍ പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെട്ടത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. 2022-23 മുതല്‍ ഡിജിറ്റല്‍ രൂപ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായാണ് വെര്‍ച്വല്‍ ആസ്തികളില്‍ വ്യക്തത കൊണ്ടുവരുന്നത്. പരമ്പരാഗത ഇക്വിറ്റികള്‍, ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകള്‍ എന്നിവയ്ക്ക് പുറമെ ഒരു ബദല്‍ നിക്ഷേപ വിഭാഗമായി വെര്‍ച്വല്‍ കറന്‍സികളെ പരിഗണിക്കുന്നു.
  4. എന്തുകൊണ്ട് നികുതി തിരിച്ചടിയാകുന്നു
    കര്‍ശനമായ വ്യവസ്ഥകള്‍ തന്നെയാണ് തിരിച്ചടി. ഉയര്‍ന്ന നികുതി നിക്ഷേപത്തെയും ഡിജിറ്റല്‍ ആസ്തികളിലെ ഇടപാടുകളെയും പ്രതികൂലമായി ബാധിക്കും. നോണ്‍- ഫംഗബിള്‍ ടോക്കണ്‍ നിലവിലെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുമോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ടി.ഡി.എസുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സങ്കീര്‍ണതകളിലേക്ക് നയിക്കും. പണം നല്‍കുന്നയാളുടെ ഐഡന്റിറ്റി ഡിജിറ്റല്‍ അസറ്റ് ട്രേഡില്‍ ബുദ്ധിമുട്ടാണ്. പണമടയ്ക്കുന്നയാളുടെ പാന്‍ ലഭ്യമല്ലെങ്കില്‍, 20 ശതമാനം ടി.ഡി.എസ്. ഉണ്ടാകാം. വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് സമ്മാനിക്കുന്നതിനുള്ള നികുതി ഒരു നഷ്ടമായി പ്രവര്‍ത്തിക്കും. മൊത്തത്തില്‍, ഇത് വെര്‍ച്വല്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിന് പ്രഹരമേല്‍പ്പിക്കുമെന്നാണു വിലയിരുത്തല്‍.

ഇവയും വായിക്കുക

കൂടുതൽ വായിക്കുക

കൂടുതൽ വാർത്തകൾ

കൂടുതൽ വായിക്കുക
malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ